Tuesday, January 8, 2013

നുണക്കഥ




ജീവിതത്തെ ഏറ്റവും രസകരമായ അനുഭവമാക്കി തീര്‍ക്കുന്നത് സുഹൃത്തുക്കള്‍ തന്നെയാണ്.വ്യത്യസ്ത സ്വഭാവമുള്ള,വ്യത്യസ്ത തലങ്ങളില്‍ ചിന്തിക്കുന്ന ,വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന  വ്യത്യസ്തരായ ഒരുപാട് സുഹൃത്തുക്കളാല്‍ ധന്യമാണ് നമ്മുടെയൊക്കെ ജീവിതം.ആ സുഹൃത്ത് ചങ്ങലയുടെ കണ്ണികളില്‍ ഒരാളായ ജിജോയെ ഇന്നലെ കണ്ടപ്പോള്‍ മനസിലേക്ക് കടന്നു വന്ന ചില ഓര്‍മകളാണ്  ഈ കുറിപ്പിനാധാരം..

ജിജോ ആളല്‍പ്പം കറുത്തിട്ടാണ്.ശബ്ദത്തിനാകട്ടെ അല്‍പ്പം 'പെണ്ണിഷ്‌നെസ് '-ഉം ഉണ്ട്.ഈ പറഞ്ഞ രണ്ടു കാര്യങ്ങളും അവന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.അങ്ങനെ ചെറിയ ചില കൊമ്പ്ലെക്സുകളും അല്‍പ്പം അസൂയയും ഒക്കെ ഉണ്ടെങ്കിലും ജിജോ നിരുപദ്രവകാരിയാണ്.അവന്റെ കൊമ്പ്ലെക്സുകള്‍ മായ്ക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരുപാട് പയറ്റിയിട്ടുന്ടെങ്കിലും അവയൊന്നും ഫലപ്രദമായിരുന്നില്ല.

ഞാന്‍ തൊടുപുഴയില്‍ പഠിക്കാന്‍ ചേര്‍ന്നത്തോടെ  പഴയ ചില സുഹൃത്തുക്കളുമായുള്ള ബന്ധം അല്‍പ്പാല്‍പ്പമായി മുറിഞ്ഞു തുടങ്ങി,കൂട്ടത്തില്‍ ജിജോയും എപ്പോഴോ വിസ്മൃതിയില്‍ ആണ്ടു പോയി.കോട്ടയത്തെ ഒരു എന്ജിനീയറിങ്ങ് കോളേജില്‍ ചേര്‍ന്നു എന്നതൊഴിച്ചാല്‍ ജിജോയെ പറ്റി മറ്റൊരു വിവരവും എനിക്ക് അറിയാമായിരുന്നില്ല.
ഒരിക്കല്‍ ജിജോ പഠിക്കുന്ന കോളേജില്‍ ഒരു കള്‍ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി.അതില്‍ പങ്കെടുക്കാന്‍ പോയ ഞങ്ങളുടെ കോളേജ് ടീമില്‍ ഞാനും അംഗമായിരുന്നു.കള്‍ചറല്‍ ഫെസ്റ്റ് എന്നതിലുപരി കൂടെ ഉണ്ടായിരുന്ന സുന്ദരിമാരുടെ കൂടെ കോട്ടയം വരെ ഒരു യാത്ര ,ഒത്താല്‍ ഒരേ സീറ്റില്‍ അടുത്തടുത്തിരുന്നു തന്നെ തരപ്പെടുത്തുക എന്നതായിരുന്നു ടീമില്‍ ഉണ്ടായിരുന്ന മറ്റു ആണ്‍ക്കുട്ടികളെ പോലെ എന്റെയും ഉദ്ദേശം.ഏതായാലും എന്നെ ഭാഗ്യ ദേവത കടാക്ഷിക്കുക ഉണ്ടായില്ല.
കോളേജില്‍ ചെന്നപ്പോള്‍ ജിജോയെ  ദൂരെ നിന്നെ കണ്ട ഞാന്‍ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയായ കുട്ടിയുടെ കൂടെ കേറി അങ്ങ് നടന്നു.ഭയങ്കര അടുപ്പമുള്ള പോലെ സംസാരം തുടങ്ങുകേം ചെയ്തു.സ്വതവേ അല്‍പ്പം അസൂയ ഉള്ള ജിജോ എന്റെ ആ 'ഭാഗ്യ'ത്തില്‍ നീറി നീറി പുകയുമെന്ന് ഉറപ്പ്.നടക്കുന്നതിനിടയില്‍  ഇടങ്കണ്ണിട്ടു ഞാന്‍ ജിജോയെ നോക്കുന്നുണ്ടായിരുന്നു.അവന്‍ ഞങ്ങളെ ശ്രദ്ധിക്കാതെ ഫെസ്റ്റിവലിനു വേണ്ടി ഓടി നടക്കുകയാണ്.
ഛെ...ഇവന്‍ ഒരു തവണ ഒന്ന് നോക്കിയിരുന്നെങ്കില്‍..ഞാന്‍ ആകെ നിരാശനായി..
പക്ഷേ ..അടുത്ത നിമിഷം...അതാ അവന്‍ ഞങ്ങളെ കണ്ടു കഴിഞ്ഞു.
ഞാന്‍ പെട്ടെന്ന് സുന്ദരിയുമായുള്ള സംസാരത്തില്‍ മുഴുകി.അവന്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.ആ കുട്ടിയേം എന്നേം കണ്ടു അവന്റെ കണ്ണ് അല്‍പ്പം തള്ളിയിട്ടുണ്ട്.
എന്റെ പദ്ധതി ഏറ്റതില്‍ അല്പ്പം സന്തോഷമൊക്കെ തോന്നി.

''ഡാ...ബിലഹരി...എന്തുണ്ട് വിശേഷം...''

''അയ്യോ...ഡാ...ജിജോ...നീ ഈ കോളേജില്‍ ആണോ..ഞാന്‍ അറിഞ്ഞതേയില്ല...'' ഞാന്‍ പ്രതിവചിച്ചു.
ഞാന്‍ ഇത് പറയുമ്പോഴും ജിജോയുടെ നോട്ടം സുന്ദരിയുടെ മേല്‍ ആണെന്ന് എനിക്ക് മനസിലായി,ഞാന്‍ അവനെ സുന്ദരിക്കും,സുന്ദരിയെ തിരിച്ചും പരിചയപ്പെടുത്തി.
അവളെ അവനു പരിചയപ്പെടുത്തിയപ്പോള്‍,അവള്‍ പാടുമെന്നും ഡാന്‍സ് ചെയ്യുമെന്നും ഒക്കെ തട്ടി വിട്ടത് നിമിത്തം അവളുടെ മുഖത്തു വിനയതിന്റെതായ ഒരു നാണം വന്നു തുളുംബിയത് ഞാന്‍ ശ്രദ്ധിച്ചു.ആ നാണത്തെ ജിജോ ഏത് അര്‍ഥത്തില്‍ ആവും എടുക്കുക എന്നുള്ളത് എന്നെ അല്‍പ്പം ഒന്നുമല്ല ആഹ്ലാദിപ്പിച്ചത് .
അളിയാ കാണാം എന്ന് പറഞ്ഞു ജിജോ തന്റേതായ തിരക്കുകളിലേക്ക് കൂപ്പു കുത്തി.അവന്റെ കണ്‍വെട്ടത്ത് നിന്ന് മാറിയ ഉടനെ സുന്ദരിയെ അവളുടെ  പാട്ടിനു വിടുകയും ചെയ്തു.

ഞാന്‍ അങ്ങനെ ഒറ്റയ്ക്ക് കറങ്ങി നടക്കുന്നതിനിടെ വീണ്ടും ജിജോയുടെ മുന്‍പില്‍ പോയി ചാടി.അവന്‍ എന്നെ നോക്കി ചിരിച്ച ആ ചിരി ഇപ്പോഴും മായാതെ മനസിലുണ്ട്.

''എങ്ങനെ ഒപ്പിച്ചു അളിയാ'' ജിജോ ചോദിച്ചു.

'' എന്ത് ?? ''   ഞാന്‍ ഒന്നും അറിയാത്തത് പോലെ തന്നെ നിന്നു.

''അതിനെ നീ എങ്ങനെ ഒപ്പിച്ചു എന്ന് ''

സംഗതി ഏറ്റു ,ഞാന്‍ ഉറപ്പിച്ചു.

''നീ തെളിച്ചു പറയെടാ ജിജോ,ആളെ വടിയാക്കാതെ..'' ഞാന്‍ ഒട്ടും വിട്ടു കൊടുത്തില്ല.

ഞാന്‍ പ്രതീക്ഷിച്ചതിലും ഒരു പടി കൂടി കടന്നാണ് ജിജോ ചിന്തിച്ചത് .

''ആ പെണ്ണ്,അത് നിന്റെ കുറ്റി അല്ലേടാ...?? '' ജിജോ ഒരു കള്ള ചിരിയോടു കൂടി ചോദിച്ചു...

കുറ്റിയോ ...എനിക്ക് ചിരി വന്നു...

  ''നമ്മളോട്  നീ  സമ്മതിക്കില്ല അല്ലേഡാ ... '' ജിജോയുടെ സ്വരം അല്‍പ്പം മാറി.

''ഏയ്‌ ...നീ എന്താ ഈ പറയുന്നേ..അങ്ങനെ ഒന്നുമില്ല..'' ഞാന്‍ തീര്‍ത്തു പറഞ്ഞു.

പക്ഷേ ഞാന്‍ പറഞ്ഞത് ജിജോ വിശ്വസിച്ചില്ല.അവളെ എന്റെ 'കുറ്റി ' ആക്കാതെ അവന്‍ അടങ്ങില്ല എന്ന അവസ്ഥ.സുന്ദരിയോട്‌  പോയി ചോദിക്കുമെന്ന് പറഞ്ഞതോട് കൂടി ഞാന്‍ സകല ദൈവങ്ങളെയും വിളിച്ചു പോയി.ഇന്ന് അവളുടെ മുന്നില്‍ നാണംകെട്ടതു  തന്നെ.ഞാന്‍ കരഞ്ഞു കാലു പിടിച്ചിട്ടും അവന്‍ അവളോടു  ചോദിച്ചേ അടങ്ങു എന്നായി.
വെളുക്കാന്‍ തേച്ചത് പാണ്ടാകാന്‍ പോകുന്നു.ജിജോ എങ്ങാനും അവളോടു ആ രീതിയില്‍ സംസാരിച്ചാല്‍ പിന്നെ അവളുടെ മുഖത്ത് എങ്ങനെ നോക്കും.

ഛെ..ഒന്നും വേണ്ടായിരുന്നു.

ഏതായാലും അവന്‍ കാണുന്നതിനു മുന്‍പേ സുന്ദരിയെ കാണാന്‍ ഞാന്‍ തീരുമാനിച്ചു.തിരക്കിനിടയില്‍ ഒരു വിധത്തില്‍ അവളെ കണ്ടെത്തി ഞാന്‍ പറഞ്ഞു.
''എന്റെ ആ ഫ്രണ്ട് ഇല്ലേ,ജിജോ..അവന്‍ food കമ്മിറ്റിയില്‍ ഉള്ള ആളാണ്‌.അവന്‍ നമുക്ക് രണ്ടു പേര്‍ക്കും ഉച്ചയ്ക്ക് ഭക്ഷണം ഫ്രീ ആയി ഒപ്പിച്ചു തരാമെന്നു പറഞ്ഞിട്ടുണ്ട്,അവന്‍ വന്നു ചോദിച്ചാല്‍ എന്റെ ആളാണെന്നു പറഞ്ഞേക്കണം.''

''നിന്റെ ആളോ '' സുന്ദരി ഒന്ന് സംശയിച്ചു.

''എന്റെ ആള്‍ എന്ന് വെച്ചാല്‍ എന്റെ കൂടെ വന്ന ആള്‍...ok ...??? '' ആ പണി ഏറ്റില്ല.

''അങ്ങനെ ആണേല്‍ ഇവള്‍ക്ക് കൂടി ഒപ്പിച്ചു കൊടുക്കാന്‍ പറ്റുമൊ '' അടുത്ത് നില്‍ക്കുന്ന മറ്റൊരു കുട്ടിയെ ചൂണ്ടി സുന്ദരി ചോദിച്ചു.

സംഗതി കയ്യില്‍ നിന്ന് പോയി.വരുന്നത് വരട്ടെ.
നോക്കാം എന്ന് പറഞ്ഞു ഞാന്‍ വേഗം സ്ഥലം വിട്ടു.
പിന്നീട് ജിജോ സുന്ദരിയുടെ അടുത്തേക്ക് ചെല്ലുന്നത് കണ്ടാണ് ഞാനും ചെന്നത്.

''ഞാനും,ദെ ആ നിക്കുന്ന കുട്ടിയും ബിലയുടെ ആള്‍ക്കാരാ'' ജിജോ എന്തേലും ചോദിക്കുന്നതിനു മുന്‍പേ തന്റെ കൂട്ടുകാരിയെ ചൂണ്ടി സുന്ദരി പറഞ്ഞു.

ഒന്നിന് പകരം രണ്ടോ.ജിജോ ഒന്ന് ഞെട്ടി.

''കുട്ടിയുടെ കാര്യം ആ കുട്ടിക്കറിയാമോ '' ജിജോ സുന്ദരിയോട് ചോദിച്ചു.

''അവളുടെ കാര്യം എനിക്കും അറിയാം ,എന്റെ കാര്യം അവള്‍ക്കും ..ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സ് ആണ്,ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വേണം..അതപ്പോഴേ ബിലയോട് പറയുകയും ചെയ്തു.''

സുന്ദരിയുടെ ഇ ഡയലോഗ് കേട്ടതോടു കൂടി ജിജോ ഇപ്പൊ ബോധം കേട്ട് വീണേക്കുമെന്നു പോലും എനിക്ക് തോന്നി.അവന്‍ പിന്നെ അവിടെ നിന്നില്ല.
കുറച്ചു കഴിഞ്ഞു ജിജോ എന്റെ അടുത്തേക്ക് വീണ്ടും വന്നു.
''എന്നാലും...അവന്റെ ഒരു  പൊട്ടന്‍ കളി...നിന്നെ സമ്മതിച്ചിരിക്കുന്നു...രണ്ടു പേര്‍,അതും അടുത്ത സുഹൃത്തുക്കള്‍..ബിലഹരി എന്ന് തികച്ചു വിളിക്കുന്നില്ലല്ലോ..അവള്‍ടെ ഒരു ബില..''

ബില എന്നത് കോളേജില്‍ എല്ലാരും വിളിക്കുന്ന പേരാണെന്ന് പറഞ്ഞിട്ടും അവന്‍ വിശ്വസിച്ചില്ല.എന്നെ കൊണ്ട് ചെലവു ചെയ്യിപ്പിച്ചേ അവന്‍ വിട്ടുള്ളൂ.

ഏതായാലും സുന്ദരിക്കും കൂട്ടുകാരിക്കും അന്ന് ഊണ് കിട്ടിയില്ല..ജിജോയ്ക്ക് ഉറക്കവും..




2 comments:

പ്രേമലേഖനം

  പ്രിയപ്പെട്ട  വള്ളിച്ചെടി... ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന...