Thursday, December 22, 2016

കോടികളിലല്ല കാര്യം


രണ്ടായിരം ജനുവരിയിലാണ് മലയാള സിനിമ അതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ അതിമാനുഷ അവതാരം വെള്ളിത്തിരയിൽ പിറവിയെടുത്തത്.രഞ്ജിത്ത് എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത 'നരസിംഹം'.തൊട്ടടുത്ത വർഷം രാവണപ്രഭു വന്നു രംഗം വീണ്ടും കൊഴുപ്പിച്ചു.എങ്കിലും പൂവള്ളി ഇന്ദുചൂഡൻ ഇരുന്ന സിംഹാസനം പിടിച്ചടക്കാൻ ആ ചിത്രത്തിനു കഴിഞ്ഞിരുന്നില്ല.പിന്നീടങ്ങോട്ടും അതിമാനുഷ കഥാപാത്രങ്ങളുടെ അളവ് കോലായി നരസിംഹവും ഇന്ദുചൂഡനും നിവർന്നു തന്നെ നിന്നു .അത്കൊണ്ട് തന്നെ മോഹൻലാലിന്റെ പ്രജ, ഒന്നാമൻ, താണ്ഡവം, ചതുരംഗം തുടങ്ങി നിലവാരമില്ലാത്ത അതിമാനുഷ കഥാപാത്രങ്ങൾക്ക് വഴി വെട്ടിയ ചിത്രം നരസിംഹമാണ് എന്ന് പറയാം.ദേവദൂതൻ എന്ന നല്ല ചിത്രത്തിന്റെ ദയനീയ പരാജയത്തിനും ഒരു പരിധി വരെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും നരസിംഹം ഒരു കാരണമായി.
രാവണപ്രഭുവിനു ശേഷം ഒരേ അച്ചിൽ വാർത്ത, അതിമാനുഷ മുദ്രയുള്ള,സാധാരണ പ്രേക്ഷകരും ഫാൻസും ഒരു പോലെ കൈവിട്ട നിരവധി ചിത്രങ്ങൾക്കു ശേഷം പച്ച തൊട്ട അതിമാനുഷൻ നരനിലെ വേലായുധനായിരുന്നു. ആ കഥാപാത്രത്തിന്റെ അതിമാനുഷികത്വം അൽപ്പം വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും മോഹൻലാലിനും കഴിഞ്ഞു എന്നത് കൊണ്ടാവണം ജനങ്ങൾ വേലായുധനെ കൊണ്ടാടിയത്. പിന്നീട് മോഹൻലാൽ തന്റെ എക്കാലത്തെയും സുരക്ഷിത താവളമായ 'കുടുംബ'ത്തിലേക്ക് തിരിച്ചു കയറി. തന്മാത്ര, രസതന്ത്രം, വടക്കുംനാഥൻ തുടങ്ങി മൂന്ന് സൂപ്പർ ഹിറ്റുകൾ ഏകദേശം ഒരു വർഷ കാലയളവിൽ പിറന്നു.കുടുംബ ചിത്രങ്ങൾ തീർത്ത ഇടവേളയ്ക്കു ശേഷം വന്ന ആക്ഷൻ ചിത്രം കീർത്തിചക്രയും വിജയം രുചിച്ചു.
കേരളം എന്ന ഠ വട്ടത്തിലെ ഒരു സിനിമയെ നൂറ് കോടി രൂപ കളക്ഷൻ നേടുന്ന ഒന്നാക്കി മാറ്റി എന്നത് ചില്ലറ കാര്യമല്ല.കളക്ഷൻ എന്നത് ക്വാളിറ്റിയുടെ മാനദണ്ഡം അല്ല എന്ന് തന്നെയാണ് വിശ്വാസം എങ്കിലും ഏഴു വയസ്സുള്ളവനെയും എഴുപതു വയസുള്ളവനെയും പത്തു വർഷമായി തീയറ്ററിൽ സിനിമ കാണാത്തവനെയും കൊട്ടകയിൽ എത്തിക്കാൻ പുലിമുരുകന് കഴിഞ്ഞു.അതെങ്ങനെ സാധ്യമായി എന്നുള്ള ചോദ്യത്തിനുള്ള ഉത്തരങ്ങൾ അക്കമിട്ടു നിരത്തിയാൽ അതിൽ ആദ്യത്തേത് മലയാളത്തിലെ എക്കാലത്തെയും വലിയ ക്രൗഡ് പുള്ളറുടെ പേരാവും. 'മോഹൻലാൽ'.എന്നാൽ പുലിമുരുകൻ എന്ന ചിത്രത്തിന്റെ ഭ്രമിപ്പിക്കുന്ന വിജയത്തിന്റെ ചുവടു പിടിച്ചു കാമ്പും കഴമ്പും (ഇത് രണ്ടും മുരുകനും കമ്മിയാണ് എങ്കിലും...)ഇല്ലാത്ത മാസ്സ് ഹീറോ വേഷങ്ങളുമായ് വന്നാൽ ജനങ്ങൾ പരിഗണിക്കണം എന്നില്ല.കുറേ നാളുകൾക്കു ശേഷം മോഹൻലാൽ എന്ന താരത്തിനെ (നടനെയല്ല ) സമർഥമായി ഉപയോഗിച്ചാണ് ചിത്രം വിജയം നേടുന്നത്. അന്ധമായ താരാരാധനയ്ക് അപ്പുറം മോഹൻലാൽ എന്ന നടനെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട്. മുരുകനെയും, ഇന്ദുചൂഡനെയും സ്നേഹിക്കുന്നതിലുപരി സേതുമാധവനെയും, കുഞ്ഞിക്കുട്ടനെയും,സത്യനാഥനെയും ഡോ.സണ്ണിയെയും രമേശൻ നായരെയും ജോർജ് കുട്ടിയേയും സ്നേഹിക്കുന്നവർ.മുരുകന്റെ ആരവങ്ങളിൽ അവരുടെ കൈയ്യടികളും ഉണ്ട് എങ്കിലും നരസിംഹത്തിന് ശേഷം പുറത്തു വന്നത് പോലെ നിലവാരമില്ലാത്ത പടപ്പുകൾ പുലിമുരുകന് ശേഷവും തട്ടി കൂട്ടിയാൽ അവർ ടിക്കറ്റ് എടുക്കില്ല.ഫാൻസ്‌ പോലും കയ്യൊഴിഞ്ഞേക്കും.കൃത്യമായ ഇടവേളയ്ക്കു ശേഷം തട്ടിക്കൂട്ട് അല്ലാത്ത ഒരു മാസ്സ് സിനിമ വന്നാൽ കാണാൻ ആളുണ്ടാകും. കുടുംബ ചിത്രങ്ങൾ മാത്രം ചെയ്യണം എന്നല്ല. മാസ്സ് പടങ്ങളുടെ പിറകെ പോയി മോഹൻലാൽ എന്ന നടനെ നഷ്ടപ്പെടാൻ മലയാളി ആഗ്രഹിക്കുന്നില്ല.നടൻ എന്ന നിലയിൽ അദ്ദേഹത്തെ വെല്ലുവിളിക്കുന്ന, ചൂഷണം ചെയ്യുന്ന ചിത്രങ്ങൾ കാണാനും കയ്യടിക്കാനും മലയാളിക്ക് ആഗ്രഹം ഉണ്ട്.

രാജമാണിക്യം എന്ന പണം വാരി ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെയും അവസ്ഥ മറ്റൊന്നല്ല.അതിമാനുഷ തുടർച്ചകളിൽ ലാലേട്ടൻ മുണ്ടു മടക്കി കുത്തി മീശ പിരിക്കും എന്ന അവസ്ഥ ആയിരുന്നു എങ്കിൽ മമ്മൂക്ക ചെയ്യാത്ത കുറ്റത്തിന് നാട് വിട്ടു പോയി വേറെ ഭാഷ പറഞ്ഞു മടങ്ങി എത്തുന്ന കഥാപാത്രങ്ങൾ കൊണ്ട് മനം മടുപ്പിച്ചു. മികച്ച കഥാപാത്രങ്ങൾ ഇവരെ തേടി എത്താത്തതാണോ ഇവർക്കു താല്പര്യമില്ലാത്തതാണോ എന്ന് നമുക് അറിയില്ല. രണ്ടായാലും നഷ്ടം പ്രേക്ഷകനാണ്.
എന്തായാലും മലയാള സിനിമ ചരിത്രത്തിലെ ആദ്യ നൂറുകോടിയുടെ കിലുക്കത്തിന് ലാൽ സലാം..
നൂറ് കോടി ലാൽ സലാം. 

1 comment:

പ്രേമലേഖനം

  പ്രിയപ്പെട്ട  വള്ളിച്ചെടി... ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന...